2
October
Monday
12:54 AM

13o

LIGHT RAIN
STORY

എന്റെ പഞ്ചവര്‍ണക്കിളി

സിമി അനീഷ് അഭി


ആദ്യമായി സ്‌നേഹിച്ച പെണ്ണ് നന്നായി തേച്ചിട്ട് പോയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ദുഃഖാചരണം നടക്കുന്ന സമയം. വയസ്സിരുപത്തിയെട്ടായതുകൊണ്ടും ഒരു വര്‍ഷത്തിനകത്ത് വിവാഹം നടന്നില്ലെങ്കില്പിന്നെ മുപ്പത്തിയാറാമത്തെ വയസ്സിലേയിനി മംഗല്യയോഗമുള്ളൂ എന്നുമുള്ള ജ്യോത്സ്യന്റെ കവടിപ്രവചനത്തില്‍ മനസ്സിളകിയ അമ്മ എന്റെ സമ്മതമില്ലാതെതന്നെ പെണ്‍പിള്ളേരെ വലയിട്ടുപിടിക്കാനിറങ്ങി . കൂട്ടിന് കട്ട സപ്പോര്‍ട്ടായി അനിയത്തി നിത്യയും. പൊതുവേ ഗൗരവക്കാരനായ അച്ഛന്‍ ഇതിനെല്ലാം മൗനസമ്മതവും നല്‍കി.

നാലുവര്‍ഷം ചങ്കില്‍ കൊണ്ടുനടന്ന പെണ്ണ് പഠനത്തിനായി നഗരത്തില്‍ പോയപ്പോള്‍ അവിടുത്തെ മോഡേണ്‍ കള്‍ച്ചറില്‍ മനസ്സിളകി വേഷവും ഭാവവും മാറ്റി നിഷ്‌കരുണം ഒരു പൂവ് പിച്ചിയെറിയുന്ന ലാഘവത്തോടെ എന്നെ വലിച്ചെറിഞ്ഞ് പോയ എന്റെ എക്‌സ് കാമുകി കാരണം എല്ലാ പരിഷ്‌കാരി പെണ്‍പിള്ളേരെയും തലതെറിച്ചവളുമാരെന്ന് മുദ്രകുത്തി നടക്കുവായിരുന്നു ഞാനപ്പോള്‍.

ആ സമയത്താണ് ഡോക്ടറിന് പഠിക്കുന്ന അനിയത്തി പരീക്ഷയും കഴിഞ്ഞ് അവധിയാഘോഷിക്കുവാന്‍ തലതെറിച്ച കുറേ പെണ്‍പിള്ളേരുമായി വീട്ടിലേക്ക് കയറിവന്നത്.

ആദ്യ കാഴ്ചയില്‍ തന്നെ മനസ്സ് നിറഞ്ഞു. ഇതിനൊക്കെ കുളിയും നനയുമില്ലേയെന്ന് തോന്നിപ്പോയി . എണ്ണ കണ്ടിട്ട് വര്‍ഷങ്ങളായെന്ന് തോന്നിപ്പിക്കുന്ന മുടികളും ജീന്‍സും ഷര്‍ട്ടുമണിഞ്ഞ തരുണീമണികളെ കണ്ടപ്പോള്‍ കാമുകിയെ ഓര്‍മ വന്നതുകൊണ്ടാകാം പെരുവിരലില്‍ നിന്നേ ദേഷ്യം വിറഞ്ഞുകയറി.

അമ്മയാണെങ്കില്‍ അവരെ സ്വീകരിച്ചാനയിച്ചിരുത്തി സല്‍ക്കാരവും തുടങ്ങി. എന്റെ വരവ് കണ്ടിട്ടാകണം നിത്യ കൂട്ടുകാരികളോടായി ഉച്ചത്തില്‍ പറഞ്ഞു  ''ഇതാണ് എന്റെ ഏട്ടന്‍ രഞ്ജിത്ത്. എന്‍ജിനീയറാ കേട്ടോ.. പക്ഷേ പണിക്കൊന്നും പോകാതെ വായനയും എഴുത്തുമായി നടക്കാനാ പുള്ളിക്കിഷ്ടം. നിരാശാ കാമുകനാണേയ്.. എഴുതുന്നതെല്ലാം നല്ലൊന്നാംതരം പ്രണയനൈരാശ്യം തുള്ളിത്തുളുമ്പുന്ന കവിതകളും കഥകളും.

നല്ലൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ അവളുടെ ആ കൂട്ടുകാരികള്‍ എന്നെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

ഇങ്ങോട്ടൊന്ന് കിട്ടിയാല്‍ തിരിച്ചങ്ങോട്ട് പത്തായി കൊടുക്കുന്ന സ്വഭാവം രക്തത്തിലലിഞ്ഞതുകൊണ്ടാകാം തിരിച്ചതേ സ്‌പോട്ടില്‍ മറുപടി കൊടുത്തു'നിനക്കൊക്കെ കുളിയും നനയും ഇല്ലല്ലേ.. അവിടെന്താ ജലക്ഷാമമായതുകൊണ്ടാണോടീ നീയൊക്കെ കൂട്ടത്തോടെ ഇങ്ങോട്ട് വന്നുകയറിയത് ... കുളിക്കാത്ത സാധനങ്ങള്‍.. '

അമ്മേ... നിത്യയുടെ തൊണ്ടപൊട്ടിയുള്ള ഒച്ച കേട്ടപ്പോഴേ ഞാനവിടുന്നു തടിതപ്പി.

പിന്നീട് രാത്രി നേരം ഏറെ വൈകിയാണ് വീട്ടില്‍ തിരിച്ചെത്തിയത് . മരംകേറി പെണ്‍പിള്ളേരുടെ ബഹളം കേള്‍ക്കേണ്ടെന്ന് കരുതിയാണ് കേട്ടോ.

'ഈ കണ്ടകശ്ശനി കൊണ്ടേ പോകൂ '.. എന്ന് കേട്ടിട്ടില്ലേ അതുപോലെയാണ് കാര്യങ്ങള്‍. ഒരൊറ്റയെണ്ണംപോലും ഉറങ്ങിയിട്ടില്ല. എല്ലാം മുറിയില്‍ ഭയങ്കര ബഹളം.

'ആരാടീ നട്ടപ്പാതിരയ്ക്ക് ബഹളം ' എന്ന് ചോദിച്ചുകൊണ്ട് വാതിലില്‍ തട്ടിയതും... 'ആരാടോ നട്ടപ്പാതിരയ്ക്ക് പെണ്‍പിള്ളേരുടെ വാതിലില്‍ തട്ടുന്നതെന്ന് '' എടുത്തടിച്ചപോലെ മറുപടിയും വന്നു.

നന്നായി ചമ്മിയെങ്കിലും അത് പുറത്തുകാണിക്കാതെ നടന്നതങ്ങ് ക്ഷമിച്ചുകൊണ്ട് തല്‍ക്കാലം ഞാന്‍ ഇരുചെവികളിലും പഞ്ഞി അഡ്ജസ്റ്റ് ചെയ്ത് സുഖമായുറങ്ങി.

പിറ്റേന്ന് ഗ്രന്ഥശാലയില്‍നിന്നും വന്നുകയറിയപ്പോള്‍ കണ്ട കാഴ്ച എന്റെ ദേഷ്യം ഇരട്ടിപ്പിച്ചു.എന്റെ മുറിയില്‍ അടുക്കിവച്ചിരുന്ന പുസ്തകങ്ങളെല്ലാം മേശമേല്‍ നിരന്നു കിടക്കുന്നു. മേശപ്പുറത്തിരുന്ന കവിതയെഴുതുന്ന എന്റെ ഡയറി അപ്രത്യക്ഷമായിരിക്കുന്നു.

ആരാണിത് ചെയ്തതെന്നറിയാന്‍ എനിക്കധികം കഷ്ടപ്പെടേണ്ടി വന്നില്ല. 

'എന്റെ വിരഹവേദന നീയറിയുന്നുവോ പ്രിയേ... എന്റെ കവിത ഈണത്തില്‍ വായിച്ചുനല്‍കുകയാണ് ഒരുത്തി. കേള്‍വിക്കാരുടെ കൂട്ടത്തില്‍ നിത്യയും. പിന്നാലെച്ചെന്ന് അവളുടെ കൈയില്‍നിന്നും ഡയറി പിടിച്ചുവാങ്ങുമ്പോഴാണ് ആ മുഖം ശ്രദ്ധിച്ചത്. അലസമായി ഒഴുകിക്കിടക്കുന്ന തലമുടി. ലവലേശം മേക്കപ്പില്ലാതെ തിളങ്ങുന്ന മുഖം. വിടര്‍ന്ന താമരയിതള്‍പോലുള്ള മിഴികളിലെ ചാരനിറത്തിലുള്ള കൃഷ്ണമണിയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കുസൃതി. എള്ളിന്‍പൂവുപോലെ ഭംഗിയേറിയ നാസികയില്‍ ചുവന്ന കല്ലുപതിപ്പിച്ച മുക്കുത്തി തിളങ്ങുന്നു. ജീന്‍സും ടോപ്പുമാണ് വേഷം. ശരിക്കുമൊരു പഞ്ചവര്‍ണക്കിളി തന്നെ.

അവളില്‍നിന്നും നോട്ടം പറിച്ചെടുത്തു. 'ആരോട് ചോദിച്ചിട്ടാടീ നീയെന്റെ ഡയറി യെടുത്തത്' നിത്യയോടായിരുന്നു എന്റെ ചോദ്യമെങ്കിലും മറുപടി ലഭിച്ചത് പഞ്ചവര്‍ണ്ണത്തില്‍ നിന്നുമാണ്' കവിയേട്ടാ...ഞാനാ ഡയറി എടുത്തത്.. കവിയേട്ടന്റെ കഥയറിഞ്ഞപ്പോള്‍ കവിതകള്‍ കാണാനൊരു മോഹം'.. ഓറഞ്ചല്ലികള്‍ പോലുള്ള അധരങ്ങള്‍ വിടര്‍ത്തിയവള്‍ പറഞ്ഞപ്പോള്‍ മുല്ലമൊട്ടുപോലത്തെ ദന്തനിരകള്‍ പ്രകടമായി. ഇന്നലെ രാത്രിയില്‍ ഞാന്‍ കേട്ട ശബ്ദത്തിന്റെ ഉടമ.

അവളെ കനപ്പിച്ചൊന്നുനോക്കിയശേഷം ഞാനിറങ്ങിവന്നു.

മാവില്‍ വലിഞ്ഞു കയറാനും മുല്ലയിലെ പൂക്കള്‍ പൊട്ടിക്കുവാനും മഞ്ഞുവീണുനില്‍ക്കുന്ന മാഞ്ചില്ല കുലുക്കി മഞ്ഞുതുള്ളികള്‍ ഏല്‍ക്കാനും അവള്‍ മത്സരിച്ചുകൊണ്ടേയിരുന്നു. ഞാനറിയാതെ തന്നെ എന്റെ കണ്ണുകള്‍ അവളെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. 

എന്തിനേറെ പറയുന്നു ഗൗരവക്കാരനായ എന്റച്ഛനെപ്പോലും അവള്‍ കൈയിലെടുത്തു. മൂപ്പരെക്കൊണ്ട് ഊഞ്ഞാലിടുവിക്കുകയും വാഴത്തോട്ടത്തിലേക്ക് തേന്‍പോളകളടര്‍ത്തി നല്‍കാന്‍വേണ്ടി അച്ഛനോട് വാശി പിടിച്ച് ചിണുങ്ങുകയും ചെയ്യുന്ന ബാലികയായി അവള്‍ മാറി. സത്യത്തില്‍ അമ്പരപ്പിനേക്കാള്‍ ആശ്ചര്യമാണ് തോന്നിയത് സിംഹത്തെപ്പോലെ പേടമാനാക്കുന്ന വിദ്യ ഇവള്‍ക്കറിയാമോ.. ?

നയനാമോളെയെന്ന അച്ഛന്റെ വിളികേട്ടാലുടന്‍ 'അച്ഛാ.. 'എന്ന് വിളിച്ചുകൊണ്ടവള്‍ ഓടിവരുമായിരുന്നു.

ഒരുനാള്‍ ബി പി കുറഞ്ഞ് അമ്മ തലചുറ്റി വീണപ്പോള്‍ എന്നെയും നിത്യയെക്കാളുമൊക്കെയേറെ പരിഭ്രാന്തയായതും ബി പി ചെക്ക് ചെയ്ത് ബാഗില്‍ നിന്നും അമ്മയ്ക്ക് മരുന്നുകള്‍ നല്കിയതും അവള്‍ തന്നെ. മയക്കത്തില്‍ നിന്നുണര്‍ന്ന അമ്മയെ കണ്ണുനീരോടുകൂടിയവള്‍ കെട്ടിപ്പിടിച്ചു.

'അമ്മയ്‌ക്കൊന്നുമില്ലെടാ... മോളു കരയാതെ 'എന്നമ്മ പറഞ്ഞപ്പോള്‍ തന്റേടിപ്പെണ്ണില്‍നിന്നും പൂച്ചക്കുഞ്ഞിലേക്കുള്ള അവളുടെ മാറ്റത്തെ ഞാന്‍ അത്ഭുതത്തോടെ കാണുകയായിരുന്നു.

പരിഷ്‌കാരിപ്പെണ്ണുങ്ങളെല്ലാം തലതെറിച്ചവളുമാരാണെന്ന എന്റെ അടിയുറച്ച വിശ്വാസം മഞ്ഞുരുകുംപോലെ ഉരുകിയൊലിച്ച് പോകുകയായിരുന്നു അന്നവിടെവച്ച്..

പാറിപ്പറന്ന അവളുടെ മുടിയില്‍ കാച്ചെണ്ണയുടെ ഗന്ധമേറിത്തുടങ്ങി. ജീന്‍സില്‍ നിന്നും ദാവണിയിലേക്കവള്‍ മാറി.

ധനുമാസത്തിലെ തിരുവാതിരയ്ക്കവള്‍ സെറ്റുസാരി ഞൊറിഞ്ഞുടുത്ത് വന്നപ്പോള്‍ അറിയാതെന്റെ മനസ്സുതുടിച്ചു. വാലിട്ടെഴുതിയ ചാരക്കണ്ണുകളില്‍ ഒരു പ്രണയഭാവം ജ്വലിച്ചു നിന്നു. വല്ലാത്തൊരു തിളക്കമായിരുന്നു ആ മിഴികള്‍ക്കപ്പോള്‍.

'നിന്റെ പെണ്ണായി എന്റെ മോളായി നയനമോളെ ഞാന്‍ വിളിക്കട്ടെ മോനേ 'എന്നമ്മ ചോദിച്ചപ്പോള്‍ ഞാനൊന്ന് പുഞ്ചിരിച്ചു. അതുമതിയായിരുന്നു അമ്മയുടെ മനസ്സ് നിറയാന്‍.

പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ കണ്ടു എന്നോട് പറയാത്ത പ്രണയം തുടിക്കുന്ന ആ മിഴികള്‍.

യാത്ര പറയുവാന്‍ വന്ന അവളെ ചേര്‍ത്തുനിര്‍ത്തി ഞാന്‍ പറഞ്ഞു  

ടീ... പഞ്ചവര്‍ണ്ണക്കിളീ..നിന്റെ കവിയേട്ടാ എന്നുള്ള വിളിയെനിക്കിഷ്ടായി. തേച്ചിട്ടുപോയ പെണ്ണിനെയോര്‍ത്തുന്നവനാ ഞാന്‍. എന്നെ വേണ്ടെന്ന് വച്ച് പോയവളെ എനിക്കെന്തിനാ. എല്ലാ മോഡേണ്‍ പെണ്‍പിള്ളേരും ഒരേ മനസ്സുള്ളവളാണെന്ന് കരുതിയ എനിക്ക് തെറ്റി. നീയാണ് ആ മാറ്റത്തിന് കാരണം. നല്ല മനസ്സാ നിന്റെത്. ഈ ധനു മാസത്തിലെ തിരുവാതിരയ്ക്കാ നീയെന്നില്‍ പ്രണയമായി കത്തിപ്പടര്‍ന്നത്. അടുത്ത തിരുവാതിരയ്ക്ക് മുന്‍പ് നീ വേണമിവിടെ എന്റെ ഭാര്യയായി.. എന്റെ അമ്മയുടെയും അച്ഛന്റെയും മകളായി.. എന്റെ അനിയത്തിയുടെ ഏട്ടത്തിയായി.. സമ്മതമാണോ.. ?മരംകയറാനും ഊഞ്ഞാലാട്ടാനും നിന്റെ കുറുമ്പുകള്‍ക്ക് കുടപിടിക്കുവാനും എനിക്ക് സമ്മതമാടോ..

ചാരനിറത്തിലെ മിഴികള്‍ ഇറുകെയടച്ചവള്‍ ചിമ്മിത്തുറന്നു സ്വപ്നമാണോയെന്നറിയാന്‍.

മന്ദഹസിച്ചുനില്‍ക്കുന്ന എന്നെ വാരിപ്പുണര്‍ന്നുകൊണ്ട് കവിളിലൊന്ന് അമര്‍ത്തിക്കടിച്ചു കാന്താരി.

ഇഷ്ടമാകുമോ എന്നറിയാതെ മനസ്സിലൊളിപ്പിച്ചതാ ഞാനെന്റെ പ്രണയം. എനിക്കിഷ്ടാ.. എന്റെ കവിയേട്ടനെ.. ഇനി പ്രണയനൈരാശ്യം തുളുമ്പുന്ന കവിതകള്‍ വേണ്ടാട്ടോ.. പ്രണയം തുടിക്കുന്ന കവിതകളെഴുതിയാല്‍ മതി. ഞാന്‍ കാണും കൂടെ. ഒരു താലി പണിയിപ്പിച്ച് വച്ചോളൂ... ഉടനെയെത്തും ഞാന്‍ കുറുമ്പുകള്‍ കാട്ടി സ്വസ്ഥത കളയാന്‍..

എന്റെ കവിളില്‍ അധരമമര്‍ത്തിയവള്‍ നിറഞ്ഞ മിഴികളോടെ യാത്ര പറയുമ്പോള്‍ ഞാന്‍ നിന്നു അവളെന്റെതായി തീരുന്ന ദിനങ്ങളെണ്ണിക്കൊണ്ട്.... അവളുടെ വരവുംകാത്ത്.... മനസ്സ് മീഡിയ